നിർഭയ കേസ്: വധശിക്ഷക്കെതിരെ പ്രതിയായ വിനയ് ശർമ സുപ്രീം കോടതിയിൽ ഹർജി നൽകി
നിർഭയ കേസിൽ വധശിക്ഷക്കെതിരെ കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകി. പ്രതികളെ തൂക്കിലേറ്റാൻ മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തിരുത്തൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരെ ജനുവരി 22നാണ് തൂക്കിലേറ്റുന്നത്. തീഹാർ ജയിലിലാണ് ഇവർക്കുള്ള വധശിക്ഷ നടപ്പാക്കുന്നത്. ആറ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഒന്നാം പ്രതിയായ രാംസിംഗ് തീഹാർ ജയിലിൽ തൂങ്ങിമരിച്ചു. മറ്റൊരാൾ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതിയായിരുന്നു. ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി
2012 ഡിംസബർ 16നാണ് രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നിർഭയ കേസുണ്ടാകുന്നത്. ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിലിട്ട് പാരാമെഡിക്കൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും മൃതപ്രായയാക്കിയ ശേഷം റോഡരികിലേക്ക് വലിച്ചെറിയുകയുമായിരുന്നു. രണ്ടാഴ്ചക്ക് ശേഷം സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി