നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നിർഭയ കേസിലെ പ്രതികൾ വധശിക്ഷക്ക് എതിരെ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ വിനയ് ശർമ, മുകേഷ് സിംഗ് എന്നിവർ നൽകിയ ഹർജികളാണ് ഉച്ചയ്ക്ക് 1.45ന് കോടതി പരിഗണിക്കുന്നത്.

ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരുടെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പ്രതികൾ നാല് പേർക്കും ഡൽഹി പാട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് നാല് പേരെയും തൂക്കിലേറ്റാനാണ് ഉത്തരവ്. തിരുത്തൽ ഹർജി തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകുകയാണ് പ്രതികൾക്ക് മുന്നിലുള്ള ഏക പോംവഴി.

2012 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം. ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിലിട്ട് ആറ് പ്രതികൾ ചേർന്ന് 23കാരിയായ പാരാമെഡിക്കൽ വിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും മൃതപ്രായയാക്കിയ ശേഷം റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. സിംഗപ്പൂരിൽ ചികിത്സക്കിടെയാണ് യുവതി മരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ രാംസിംഗ് തീഹാർ ജയിലിൽ വെച്ച് തൂങ്ങി മരിച്ചിരുന്നു. മറ്റൊരു പ്രതിക്ക് സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല. ഇയാൾ 2015ൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു

 

Share this story