നിർഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ല; വധശിക്ഷ നീട്ടിവെച്ച് കോടതി ഉത്തരവ്

നിർഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ല; വധശിക്ഷ നീട്ടിവെച്ച് കോടതി ഉത്തരവ്

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ മരണവാറണ്ട് നീട്ടി വെക്കുകയാണെന്ന് ഡൽഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടു. വധശിക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അക്ഷയ്, വിനയ് ശർമ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ദയാഹർജിയിൽ രാഷ്ട്രപതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

അതേസമയം പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തീഹാർ ജയിലിൽ പൂർത്തിയായിരുന്നു. ജയിലിൽ പ്രതികളുടെ ഡമ്മി വധശിക്ഷ പരീക്ഷണം നടത്തി. വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസമാണ് ഡമ്മി പരീക്ഷണം നടത്തുക. ഫെബ്രുവരി 1 ന് രാവിലെ ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മരണവാറണ്ട് ഇനി പുതുക്കി നൽകും.

മരണ വാറണ്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് സിംഗ് സമർപ്പിച്ച തിരുത്തൽ ഹർജി ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരുന്നില്ലെന്ന മറ്റൊരു പ്രതി പവൻഗുപ്തയുടെ ഹർജിയും സുപ്രീം കോടതി തള്ളി.

ആരാച്ചാർ പവൻ കുമാറിനെ ഇന്നലെ തന്നെ തിഹാർ ജയിലിൽ എത്തിച്ചിരുന്നു. ഇന്ത്യയിൽ ഇതാദ്യമായാണ് നാല് കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. വ്യത്യസ്തമായ രീതിയിലാണ് തൂക്കുമരത്തട്ട് ഒരുക്കുന്നതെന്ന് ജയിൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രതികളിൽ നാലാമനായ വിനയ് ശർമ ഇന്നലെ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരുന്നു. ദയാഹർജിയിൽ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാനാകുവെന്നാണ് നിലവിലെ ചട്ടം.

Share this story