ജി എസ് ടി നഷ്ടപരിഹാരം: കേരളത്തിന് നൽകേണ്ട രണ്ട് ഗഡുക്കളും കേന്ദ്രം മുടക്കി; കുടിശ്ശിക 3200 കോടിയായി
ജി എസ് ടി നഷ്ടപരിഹാരമായി കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട കുടിശ്ശിക 3200 കോടിയായി ഉയർന്നു. രണ്ട് മാസത്തിലൊരിക്കൽ നൽകേണ്ട നഷ്ടപരിഹാരത്തിന്റെ രണ്ട് ഗഡു നിലവിൽ മുടങ്ങിക്കിടക്കുകയാണ്. ഇതേ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി മാർച്ചിൽ കേരളം നേരിടേണ്ടി വരും.
അടുത്ത സാമ്പത്തിക വർഷത്തെ കുടിശ്ശിക രണ്ട് തവണയായി നൽകുമെന്ന് കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷത്തെ കുടിശ്ശിക സംബന്ധിച്ച് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
ഏകദേശം 1600 കോടി രൂപയാണ് രണ്ട് മാസത്തിലൊരിക്കൽ ലഭിക്കേണ്ടത്. ഒക്ടോബർ മുതലുള്ള രണ്ട് ഗഡുക്കളാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്. മൂന്നാം ഗഡു ഏപ്രിലിലാണ് ലഭിക്കേണ്ടത്. ഇത്തവണ പൊതുവിപണിയിൽ നിന്ന് 24,500 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന് അർഹതയുണ്ടായിരുന്നുവെങ്കിലും 16,602 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്.