ട്രെയിനിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ സ്ത്രീകളടക്കമുള്ള സംഘം തല്ലിക്കൊന്നു
ട്രെയിനിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് ദാരുണാന്ത്യം. സ്ത്രീകളടക്കമുള്ള 12 അംഗ സംഘം യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. മുംബൈ-ലാത്തൂർ ബിദർ എക്‌സ്പ്രസിലാണ് സംഭവം
അമ്മയ്ക്കും ഭാര്യക്കും രണ്ട് വയസ്സുള്ള മകൾക്കുമൊപ്പമാണ് വ്യാഴാഴ്ച പുലർച്ചെ സാഗർ മർക്കാദ് എന്ന 26കാരനായ യുവാവ് കയറിയത്. ജനറൽ കമ്പാർട്ട്‌മെന്റിൽ നല്ല തിരക്കായതിനാൽ കുഞ്ഞുമായി നിൽക്കുന്ന യുവാവിന് സീറ്റ് തരപ്പെടുത്തി കൊടുക്കാൻ യുവാവ് ശ്രമിച്ചു. ഇതിനായി ഒരു സ്ത്രീയോട് അൽപ്പം നീങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു
ഇതിഷ്ടപ്പെടാതിരുന്ന സ്ത്രീ യുവാവിനെ മർദിക്കുകയായിരുന്നു. ഇതോടെ ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകളടക്കം 12 പേർ ചേർന്ന് സാഗറിനെ മർദിച്ചു. അമ്മയും ഭാര്യയും തടയാൻ ശ്രമിച്ചെങ്കിലും ഇവർ മർദനം നിർത്തിയില്ല. ദൗന്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പോലീസിനോട് വിവരം പറയുകയും സാഗറിനെ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. എന്നാൽ യാത്രാ മധ്യേ യുവാവ് മരിച്ചു. സംഭവത്തിൽ പ്രതികളായ 12 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്