ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ സംഭവം: ഞെട്ടൽ അല്ല, നാണക്കേടാണ് തോന്നുന്നതെന്ന് പ്രിയങ്ക ഗാന്ധി
ഡൽഹി കലാപക്കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കപിൽ മിശ്ര അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് നിർദേശിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.
നടപടി അപ്രതീക്ഷിതമൊന്നുമില്ല. സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടൽ അല്ല, നാണക്കേടാണ് തോന്നുന്നതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. കേന്ദ്രത്തിന്റെ നടപടി ലജ്ജാകരമാണ്. ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു
The midnight transfer of Justice Muralidhar isn’t shocking given the current dispensation, but it is certianly sad & shameful.
Millions of Indians have faith in a resilient & upright judiciary, the government’s attempts to muzzle justice & break their faith are deplorable. pic.twitter.com/KKt4IeAMyv
— Priyanka Gandhi Vadra (@priyankagandhi) February 27, 2020
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലമാറ്റം. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാൻ കൊളിജീയം നേരത്തെ ശുപാർശ ചെയ്്തിരുന്നു. ഇതിന്റെ ഉത്തരവ് ഇന്നലെ രാത്രിയോടെ പുറത്തിറക്കുകയായിരുന്നു. ഡൽഹി കലാപ കേസ് പരിഗണിച്ച അതേദിവസം തന്നെയാണ് കേന്ദ്രം സ്ഥലം മാറ്റ ഉത്തരവും പുറത്തിറക്കിയത്. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് നിർദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറിന്റെ ബഞ്ചിൽ നിന്നും കേസ് ചീഫ് ജസ്റ്റ്ിസ് അധ്യക്ഷനായ ബഞ്ചിലേക്ക് മാറ്റിയിരുന്നു.
കപിൽമിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ, അഭയ് വർമ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങൾ പരിശോധിക്കണമെന്നാണ് കോടതി നിർദേശിച്ചത്. കൂടുതൽ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കിൽ അതും പരിശോധിക്കാനും കോടതി നിർദേശിച്ചിരുന്നു.
കേസ് പരിഗണിക്കുന്നതിനിടെ വിദ്വേഷ പ്രസംഗങ്ങൾ കണ്ടില്ലേയെന്ന് ജസ്റ്റിസ് മുരളീധർ സോളിസിറ്റർ ജനറലിനോടും ഡൽഹി പോലീസിനോടും ചോദിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ കണ്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ അതേ സമയം തന്നെ ജഡ്ജി ഇവർക്ക് വിദ്വേഷ പ്രസംഗങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.