‘ആവശ്യമെങ്കിൽ പുറത്തിറങ്ങുന്നവരെ കണ്ടാൽ വെടി വയ്ക്കാൻ ഉത്തരവ് നൽകും’; തെലങ്കാന മുഖ്യമന്ത്രി

‘ആവശ്യമെങ്കിൽ പുറത്തിറങ്ങുന്നവരെ കണ്ടാൽ വെടി വയ്ക്കാൻ ഉത്തരവ് നൽകും’; തെലങ്കാന മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളാണ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നത്.

അതിനിടെ അടച്ചിടുന്നതിൽ സഹകരണമില്ലെങ്കിൽ സൈന്യത്തെ വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. വേണ്ടിവന്നാൽ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിക്കും. നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവ് കൊടുക്കേണ്ടി വരുമെന്നും അത് ചെയ്യിപ്പിക്കരുതെന്നും ചന്ദ്രശേഖര റാവു.

നിരീക്ഷണത്തിൽ കഴിയാൻ തയാറാകാത്തവരുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ഇന്നും ഇന്നലെയും ആയി നിരവധി പേരാണ് സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയത്. കൂടാതെ ജനപ്രതിനിധികളോടും ലോക് ഡൗൺ കർശനമായി നടപ്പിലാക്കുന്നതിന് പൊലീസിനെ സഹായിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 15000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ 21 ദിവസം നിർണായകമാണെന്നും എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Share this story