കൊവിഡ് 19; രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഭൂരിഭാഗം ബ്രാഞ്ചുകളും അടച്ചിടാൻ തീരുമാനം

കൊവിഡ് 19; രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഭൂരിഭാഗം ബ്രാഞ്ചുകളും അടച്ചിടാൻ തീരുമാനം

സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ ബാങ്കുകൾ തങ്ങളുടെ ഭൂരിഭാഗം ബ്രാഞ്ചുകളും അടച്ചിടാൻ തീരുമാനമെടുക്കുന്നു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം. ലോക് ഡൗൺ കാലത്തും ബാങ്കുകൾ തുറന്നു പ്രവർത്തിക്കേണ്ടതായുണ്ട്. അവശ്യ സേവനങ്ങളുടെ ഭാഗമാണ് ബാങ്കുകൾ.

 

എന്നാല്‍, ഈ സാഹചര്യം പതിനായിരക്കണക്കിന് ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുമോയെന്ന ആശങ്കയാണ് ബാങ്കുകൾക്കുള്ളത്. റിസർവ് ബാങ്കും രാജ്യത്തെ മറ്റു പ്രധാന ബാങ്കുകളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്.

 

പ്രധാന നഗരങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിൽ ഒരു ബ്രാഞ്ച് മാത്രം തുറന്നു മറ്റുള്ളവ അടയ്ക്കും. ഗ്രാമപ്രദേശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബാങ്കുകൾ തുറക്കും. ജീവനക്കാർക്ക് പരമാവധി അവധി നൽകും. ഇടപാടുകാർക്ക് പണം പിൻവലിക്കാനും ക്ഷേമ പെൻഷനുകൾ വാങ്ങാനും മാത്രമേ കഴിയുകയുള്ളൂ.

 

അതേസമയം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊറോണ പാക്കേജിന്റെ ഭാഗമായി പാവപ്പെട്ടവർക്കും അഹർഹതപ്പെട്ടവർക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ പണം ബാങ്കുകൾ വഴിയായിരിക്കും നൽകുക. അങ്ങനെ വന്നാൽ ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ എത്തുന്നവരുടെ തിരക്ക് വർധിക്കുമെന്നതും ബാങ്കുകളെ ആശങ്കയിലാക്കുന്നുണ്ട്.

Share this story