കനിക കപൂറിന്റെ പുതിയ പരിശോധനാഫലം പുറത്ത്

കനിക കപൂറിന്റെ പുതിയ പരിശോധനാഫലം പുറത്ത്

ലക്നൗ: കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്.

 

മുന്‍പ് നടത്തിയ പരിശോധനകളില്‍ ഫലം പോസിറ്റീവ് ആയിരുന്നു. ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് നിലവില്‍ താരം. കനികയില്‍ നടത്തിയ അഞ്ചാമത്തെ കൊവിഡ് പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഫലം നെഗറ്റീവ് ആണെങ്കിലും താരത്തിന് ഇപ്പോള്‍ ആശുപത്രി വിടാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

ഒരു പരിശോധന കൂടി ഇനിയും വേണ്ടിവരുമെന്നും അതുവരെ കനിക ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാര്‍ച്ച് 20 നാണ് കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്.

 

മാര്‍ച്ച് 9 ന് ലണ്ടനില്‍ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഹോട്ടലില്‍ പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. സംഭവം വലിയ വാര്‍ത്തയാവുകയും കനികയ്ക്കെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. ബിജെപി നേതാക്കളായ വസുന്ധര രാജേ സിന്ധ്യ, മകനും എം പിയുമായ ദൂഷ്യന്ത് സിംഗ് എന്നിവര്‍ കനിക കപൂര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

 

എന്നാല്‍ ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിന്റെ വീഴ്ച്ചകളാണ് തന്റെ മേലുള്ള ആരോപണങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് കനികയുടെ വിശദീകരണം. അങ്ങോട്ട് ആവിശ്യപ്പെട്ടിട്ടു പോലും തന്റെ കാര്യത്തില്‍ അവഗണന കാണിക്കുകയായിരുന്നു ഉദ്യോഗസ്ഥരെന്നും കനിക പറയുന്നു.

Share this story