മുംബൈയിലെ ആശുപത്രിയിൽ 50 നഴ്സുമാർക്ക് കൊറോണ; 46 പേർ മലയാളികളെന്നും സൂചന

മുംബൈയിലെ ആശുപത്രിയിൽ 50 നഴ്സുമാർക്ക് കൊറോണ; 46 പേർ മലയാളികളെന്നും സൂചന

മുംബൈ സെൻട്രലിലെ വൊക്കാഡാ ആശുപത്രിയിൽ 50 നഴ്സുമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 26 പേർ മലയാളികളാണെന്നാണ് സൂചന. നഴ്സുമാർക്കും ഡോക്ടർമാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചു. നിരവധി നഴ്സുമാർ നിരീക്ഷണത്തിലാണ്.

ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയിൽ നിന്നാണ് അസുഖം പകർന്നത്. അവിടെ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നില്ല. ആ സമയത്താണ് നഴ്സുമാർക്കും ഡോക്ടർമാർക്കും അടക്കം അസുഖം പകർന്നത്. അതിനു ശേഷം മറ്റുള്ളവരിലേക്ക് പകരുകയായിരുന്നു എന്ന് നഴ്സ് പറഞ്ഞു.

രണ്ട് പേരൊഴിച്ച് മറ്റുള്ളവർക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളില്ല. അസുഖം ഗുരുതരമായ ഒരാളെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്പതോളം നഴ്സുമാർക്കും ആറോളം ഡോക്ടർമാർക്കും റിസൽട്ട് പോസിറ്റീവാണ്. ഇതിൽ 45ലധികം പേർ മലയാളികളാണ്.

പാരാമെഡിക്കൽ സ്റ്റാഫുകളുടെ എണ്ണത്തിൽ വ്യക്തതയില്ല. ഇപ്പോൾ ആശുപത്രിയിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ ആരെയും കടത്തിവിടുന്നില്ല. ആശുപത്രി ഇപ്പോൾ പൊലീസ് കാവലിലാണെന്നും നഴ്സ് പറഞ്ഞു.

അതേ സമയം, കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മരണം 100 കടന്നു. 125 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം വരെ 84 പേരായിരുന്നു കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നത്.

Share this story