രോഗവിമുക്തയായ കനിക കപൂറിനെ ഇനി നിയമനടപടി

രോഗവിമുക്തയായ കനിക കപൂറിനെ ഇനി നിയമനടപടി

കൊറോണ ബാധയില്‍ നിന്ന് വിമുക്തയായ ഗായിക കനിക കപൂറിനെ ഇനി നിയമനടപടി. 14 ദിവസത്തെ സമ്പര്‍ക്കവിലക്കിന് ശേഷം താരത്തെ ലക്‌നൗ പൊലീസ് ചോദ്യം ചെയ്യും.

ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരമാണ് കനികയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ്. 269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യാം.

മാര്‍ച്ച് 20നാണ് കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്നെത്തിയ കനിക മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തു. ഗായികയുടെ പിതാവിന്റെ മൊഴി പ്രകാരം ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു. ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടര്‍ന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആറാമത്തെ പരിശോധനയിലാണ് കനികയുടെ ഫലം നെഗറ്റീവായത്. ആശുപത്രിയില്‍ നിന്ന് കനിക നേരേ വീട്ടിലേക്കാണ് പോയത്.

Share this story