ലോക്ക് ഡൗണിൽ കുടുങ്ങിയ മകനെ വീട്ടിലെത്തിക്കാൻ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റർ
ലോക്ക് ഡൗണിനെ തുടർന്ന് കുടങ്ങിപ്പോയ മകനെ വീട്ടിലേക്ക് തിരികെ എത്തിക്കാൻ 1400 കിലോമീറ്റർ സ്‌കൂട്ടറോടിച്ച് അമ്മ. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ കുടുങ്ങിയ മകനെയാണ് 48കാരിയായ റസിയ ബീഗം സ്‌കൂട്ടറോടിച്ച് പോയി തെലങ്കാനയിൽ തിരികെ എത്തിച്ചത്. പോലീസിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയായിരുന്നു. റസിയയുടെ യാത്ര
മകനെ തിരികെ എത്തിക്കണമെന്ന ദൃഢനിശ്ചയമാണ് എന്നെ നയിച്ചത്. വിശപ്പ് അകറ്റാൻ വണ്ടിയിൽ റൊട്ടി കരുതി വെച്ചിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ രാത്രിയിൽ സ്‌കൂട്ടറോടിക്കുമ്പോൾ പേടിയുണ്ടായിരുന്നുവെന്നും റസിയ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. നിസാമാബാദ് സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ഇവർ
15 വർഷം മുമ്പ് റസിയയുടെ ഭർത്താവ് മരിച്ചതാണ്. രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്. ഒരാൾ എൻജിനീയറിംഗ് ബിരുദാധാരിയാണ്. രണ്ടാമത്തെ മകൻ നിസാമുദ്ദീൻ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലും. മാർച്ച് 12ന് സുഹൃത്തിനെ യാത്രയാക്കാനായാണ് നിസാമുദ്ദീൻ നെല്ലൂരിൽ പോയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവിടെ കുടുങ്ങുകയായിരുന്നു
അനാവശ്യമായി യാത്ര പോകുകയാണെന്ന് കരുതി പോലീസ് തടഞ്ഞുവെച്ചാലോ എന്ന് കരുതിയാണ് മൂത്ത മകനെ അയക്കാതെ റസിയ തന്നെ സ്‌കൂട്ടറോടിച്ച് പോയത്.