ഗുജറാത്തിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേക കൊവിഡ് വാർഡുകൾ; സർക്കാർ നിർദേശത്തെ തുടർന്നെന്ന് ആശുപത്രി അധികൃതർ
കൊവിഡ് 19 സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കാനുള്ള വാർഡുകളിൽ മതത്തിന്റെ വേർതിരിവും. ഗുജറാത്ത് അഹമ്മദാബാദിലെ ആശുപത്രിയിലാണ് ഹിന്ദു, മുസ്ലീം വിഭാഗങ്ങൾക്ക് പ്രത്യേകം വാർഡുകൾ ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ നിർദേശമനുസരിച്ചാണ് ഈ രീതിയിൽ വാർഡുകൾ തിരിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. സാധാരണനിലയിൽ സ്ത്രീകൾ, പുരുഷൻമാർ എന്നിങ്ങനെയാണ് വാർഡുകൾ തിരിക്കാറുള്ളത്. മതത്തിന്റെ പേരിൽ ആശുപത്രിയിലും പരസ്യമായ വേർതിരിവ് കാണിക്കുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യമാണ്
സർക്കാർ നിർദേശത്തെ തുടർന്നാണ് ഈ രീതിയിൽ ചെയ്തതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗുവണവന്ത് എച്ച് റാത്തോഡ് പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതേ കുറിച്ച് പ്രതികരിക്കാൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വിസമ്മതിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 186 പേർ 150 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാൽപ്പത് പേർ മുസ്ലീങ്ങളാണ്. ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് നിതിൻ പട്ടേൽ പിന്നീട് പ്രതികരിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഇത്തരമൊരു നിർദേശം പുറത്തിറക്കിയതായി അറിവില്ലെന്ന് അഹമ്മദാബാദ് കലക്ടർ കെ കെ നിർമല പ്രതികരിച്ചു.