രാജ്യത്ത് 4,257 പേർക്ക് രോഗം ഭേദമായി; 78 ജില്ലകളിൽ രണ്ടാഴ്ചയായി പുതിയ കേസുകളില്ല
രാജ്യത്ത് 4,257 പേർ കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 78 ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സർക്കാറിന്റെ സ്ട്രാറ്റജി ഫലപ്രദമാകുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമേരിക്കയുമായി താരതമ്യം ചെയ്താണ് ആരോഗ്യമന്ത്രാലയം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. രാജ്യത്ത് അഞ്ച് ലക്ഷം പരിശോധനകൾ നടത്തിയപ്പോൾ 20,000 പേർക്കാണ് രോഗം കണ്ടെത്തിയത്. അമേരിക്കയിൽ അത് 80,000 ആയിരുന്നു. രോഗ വ്യാപനം പിടിച്ചുകെട്ടാൻ സാധിച്ചു.
ഇന്നലെ മാത്രം 388 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ19.89 ശതമാനം പേർ രോഗമുക്തരായി. കഴിഞ്ഞ 28 ദിവസങ്ങളായി പന്ത്രണ്ട് ജില്ലകളിൽ ഒരു കേസുകൾ പോലും റിപ്പോർട്ട് ചെയ്തില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 1,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗബാധിതർ ഡൽഹിയിലും മുംബൈയിലുമാണ്. ഗുജറാത്തിൽ മാത്രം നൂറിൽ അധികം പേർ മരിച്ചു. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5,500 കടന്നു. 269 പേർക്കാണ് ജീവൻ നഷ്ടമായത്. 24 മണിക്കൂറിനിടെ 431 കേസ് റിപ്പോർട്ട് ചെയ്തു. ധാരിവിയിൽ 189 പേർക്ക് രോഗം സ്ഥിരീകരിച്ചു.