കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി

കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി

ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളിൽ സ്വദേശത്തേക്ക് മടങ്ങുന്നവരുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവരുടെ ട്രെയിൻ യാത്രാ ചെലവ് അതാത് കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ വഹിക്കണമെന്ന് സോണിയ ഗാന്ധി നിർദേശം നൽകി

മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള റെയിൽവേയുടെ നീക്കം വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം സോണിയ ഉന്നയിച്ചു. തൊഴിലാളികൾക്ക് സൗജന്യ യാത്ര നൽകണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്രവും റെയിൽവേയും അഗവണിച്ചു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളിൽ നിന്നും കേന്ദ്രം പണം ഈടാക്കുന്നത് ആശങ്കയുണ്ടാക്കുന്നതായും സോണിയ പറഞ്ഞു

അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന് 151 കോടി രൂപ ചെലവാക്കിയ കേന്ദ്രസർക്കാർ തൊഴിലാളികളോട് അവഗണന കാണിക്കുന്നത് അസഹനീയമാണ്. തൊഴിലാളികൾ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. അവരുടെ കഠിനധ്വാനവും ത്യാഗവുമാണ് രാഷ്ട്രത്തിന്റെ അടിത്തറയെന്നും സോണി പറഞ്ഞു.

1947 വിഭജനത്തിന് ശേഷം ഇന്ത്യ ഇതുപോലൊരു ദുരന്തം നേരിടുന്നത് ഇതാദ്യമാണ്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും ജോലിക്കാരും ഭക്ഷണമോ മരുന്ോ കൂടാതെ നാടെത്താൻ നൂറുകണക്കിന് കിലോമീറ്ററുകൾ നടക്കുന്നു. തോളോട് തോൾ ചേർന്ന് തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും സോണിയ പറഞ്ഞു

Share this story