തമിഴ്‌നാട് വില്ലുപുരത്ത് 14കാരിയെ തീ കൊളുത്തിക്കൊന്നു; രണ്ട് എഐഎഡിഎംകെ നേതാക്കൾ അറസ്റ്റിൽ

തമിഴ്‌നാട് വില്ലുപുരത്ത് 14കാരിയെ തീ കൊളുത്തിക്കൊന്നു; രണ്ട് എഐഎഡിഎംകെ നേതാക്കൾ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ വില്ലുപുരത്ത് പതിനാല് വയസ്സുകാരിയെ തീ കൊളുത്തി കൊന്ന എഐഎഡിഎംകെ നേതാക്കൾ അറസ്റ്റിൽ. സിരുമധുര കോളനി സ്വദേശി ജയപാലന്റെ മകളാണ് കൊല്ലപ്പെട്ടത്. ജി മുരുകൻ, കെ കാളിയപെരുമാൾ എന്നീ എഐഎഡിഎംകെ നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെയാണ് ഇരുവരും ചേർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി മണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. വീടിന് മുന്നിൽ ചെറിയ കട നടത്തി ജീവിക്കുന്നയാളാണ് ജയപാലൻ. സംഭവസമയത്ത് പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. കട തുറന്ന് സാധനം നൽകാത്തതിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം അറസ്റ്റിലായ നേതാക്കൾ എട്ട് വർഷം മുമ്പ് പെൺകുട്ടിയുടെ പിതാവിന്റെ സഹോദരനെ ആക്രമിച്ച കേസിൽ പ്രതികളാണ്. ഈ കേസിൽ അടുത്തിടെയാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. ഇതുസംബന്ധിച്ച വൈരാഗ്യമാണ് കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നും സംശയമുണ്ട്.

70 ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നാണ് മരിച്ചത്. മജിസ്‌ട്രേറ്റ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.

Share this story