അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ല; സുശാന്ത് ജോലിക്കാരനോട് പറഞ്ഞതിങ്ങനെ

അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ല;  സുശാന്ത് ജോലിക്കാരനോട് പറഞ്ഞതിങ്ങനെ

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ബോളിവുഡിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെങ്കിലും സുശാന്തിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. സുശാന്ത് അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകളും ചർച്ചയാകുകയാണ്.

മരണം മുന്നിൽ കണ്ടപോലെയാണ് സുശാന്തിന്റെ വാക്കുകൾ. അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയപ്പോഴായിരുന്നു സുശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാർക്കുള്ള മുഴുവൻ ശമ്പളവും സുശാന്ത് നൽകിയിരുന്നു. സുശാന്തിന്റെ മരണം ജോലിക്കാരേയും ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിംഗ് മരിച്ച വിവരം പുറംലോകമറിയുന്നത്. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ജോലിക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. ലോക്ക്ഡൗൺ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടിൽ കഴിഞ്ഞിരുന്നത്. സുശാന്തിന്റെ മരണം ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡിൽ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ രാജ്കുമാർ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാർഡും ലഭിച്ചു. ശുദ്ദ് ദേശി റൊമാൻസ്, പികെ, ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറഞ്ഞ എം. എസ്. ധോണി ദി അൺടോൾഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഡ്രൈവ് ആണ് സുശാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Share this story