സുശാന്തിന്റെ സ്രവം കൊവിഡ് പരിശോധനക്ക് അയക്കും

സുശാന്തിന്റെ സ്രവം കൊവിഡ് പരിശോധനക്ക് അയക്കും

താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ സ്രവം കൊവിഡ് പരിശോധനക്ക് അയക്കും. കൊവിഡ് വ്യാപനം രൂക്ഷമായ മുംബൈയിലാണ് സുശാന്ത് മരിച്ചതെന്നിരിക്കെ കൊവിഡ് പരിശോധന നടത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ ഉൾപ്പെടെ നടക്കുക.

ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിംഗ് മരിച്ച വിവരം പുറംലോകമറിയുന്നത്. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ജോലിക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. ലോക്ക്ഡൗൺ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടിൽ കഴിഞ്ഞിരുന്നത്. സുശാന്തിന്റെ മരണം ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡിൽ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ രാജ്കുമാർ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാർഡും ലഭിച്ചു. ശുദ്ദ് ദേശി റൊമാൻസ്, പികെ, ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറഞ്ഞ എം. എസ്. ധോണി ദി അൺടോൾഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഡ്രൈവ് ആണ് സുശാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Share this story