ഇന്ത്യ-ചൈന പ്രശ്‌നങ്ങൾക്ക് കാരണം നെഹ്‌റുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും കോൺഗ്രസുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രസ്താവനകളിലൂടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്നും ചൗഹാൻ ആരോപിച്ചു
കോൺഗ്രസിന്റെ പ്രധാനമന്ത്രിമാരിൽ ഒരാൾ പോലും ഇന്ത്യ-ചൈന അതിർത്തിയിൽ റോഡ് നിർമിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. നരേന്ദ്രമോദി സർക്കാർ അതിർത്തികളിൽ റോഡുകൾ നിർമിച്ചതാണ് ചൈനക്ക് മോഹഭംഗമുണ്ടാകാൻ കാരണം. ഇന്ത്യ കൂടുതൽ വളർന്നാൽ ചൈനയെ പരാജയപ്പെടുത്താൻ സാധിക്കുന്ന ഏക രാജ്യമായി മാറുമെന്ന ചിന്തയാണ് ചൈനക്ക് നിരാശയുണ്ടാക്കിയത്.
ഇന്ത്യക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ചൈനക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും ചൗഹാൻ പറഞ്ഞു. 130 കോടി ജനങ്ങൾ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുവന്നാൽ ചൈന നശിക്കും. ലഡാക്ക് സംഘർഷത്തോടെ ഇന്ത്യയുടെ ശക്തി ചൈനക്ക് മനസ്സിലായിക്കാണും. ഇന്ത്യയെ നയിക്കുന്നത് നരേന്ദ്രമോദിയാണ്. ഇന്ത്യ-ചൈന പ്രശ്‌നത്തിന് തുടക്കമിട്ടത് കോൺഗ്രസാണ്. മോദി ഇതിന് പരിഹാരം കാണുമെന്നും ചൗഹാൻ പറഞ്ഞു