കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കൊവിഡ്

കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കൊവിഡ്

ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ശ്രീനഗറിലെ ഡിസി ആശുപത്രിയിലാണ് ഇവരുടെ കൊവിഡ് പരിശോധന നടത്തിയത്. ആരോഗ്യ, നിയമ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഭീകരരിൽ നിന്ന് സ്രവസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചത്.

മൃതദേഹങ്ങൾ കുടുംബത്തിനു കൈമാറണമെന്നാണ് ചട്ടം. പക്ഷേ, കൊവിഡ് സാഹചര്യം പരിഗണിച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹങ്ങൾ പൊലീസ് മേൽനോട്ടത്തിലാണ് ഇപ്പോൾ സംസ്കരിക്കുന്നത്. നിയമനടപടികൾ പൂർത്തീകരിച്ചതിനു ശേഷം ഇവരുടെ മൃതദേഹങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബാരാമുള്ളയിൽ സംസ്കരിക്കുമെന്ന് കശ്മീർ പൊലീസ് പറഞ്ഞു.

വിദേശത്ത് നിന്നുള്ള ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അലി ഭായ്-ഹൈദർ, ഹിലാൽ അഹമ്മദ് മാലിക് എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. അറേ, കുൽഗാം മേഖലകളിലാണ് മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞത്. സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മേഖലയിൽ നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.

Share this story