വിയോജിപ്പുകൾ ഉന്നയിക്കുന്നത് ആഭ്യന്തര കാര്യം; എതിർപ്പ് മുഖ്യമന്ത്രിക്കെതിരെ: സച്ചിൻ പൈലറ്റ്
രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെയും 18 എംഎൽഎമാരെയും നിയമസഭയിൽ നിന്ന് അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള പരാതിയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി. പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് സച്ചിന് വേണ്ടി ഹാജരായത്. മുഖ്യമന്ത്രിയുടെ സ്വേച്ഛാധിപത്യപരമായ രീതിക്കെതിരെ വിയോജിപ്പുകൾ ഉന്നയിക്കുന്നത് ആഭ്യന്തര കാര്യമാണെന്നും വീഴ്ച വരുത്തുന്നതിന് തുല്യമല്ലെന്നും സാൽവെ വാദിച്ചു
നിയമസഭക്ക് പുറത്തു നടക്കുന്ന കാര്യങ്ങൾ കൂറുമാറൽ വിരുദ്ധ നിയമത്തിന്റെ ലംഘനത്തിന്റെ പരിധിയിൽ വരില്ല. ഇപ്പോൾ സംഭവിച്ചത് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. വസതികളിലും ഹോട്ടൽ മുറികളിലും നടന്ന യോഗങ്ങളിൽ വിപ്പ് ചുമത്താൻ സാധിക്കില്ല. പൈലറ്റിനും എംഎൽഎമാർക്കും എതിരായ നോട്ടീസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വ്യാഴാഴ്ചയാണ് കേസ് കോടതിയുടെ പരിഗണനയിലെത്തിയത്. തുടർന്ന് വാദം കേൾക്കൽ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സച്ചിൻ ഉൾപ്പെടെ 19 പേരെയാണ് കൂറുമാറ്റം ചൂണ്ടിക്കാട്ടി സ്പീക്കർ അയോഗ്യരാക്കിയത്. കോൺഗ്രസിന് വേണ്ടി മനു അഭിഷേക് സിംഗ്വിയാണ് ഹാജരാകുന്നത്.