കൊവിഡ് പ്രതിരോധത്തിന് കർണാടക സർക്കാർ ആദരിച്ച ജീവനക്കാരി ചികിത്സ ലഭിക്കാതെ മരിച്ചു

കൊവിഡ് പ്രതിരോധത്തിന് കർണാടക സർക്കാർ ആദരിച്ച ജീവനക്കാരി ചികിത്സ ലഭിക്കാതെ മരിച്ചു

കർണാടകയിൽ കൊവിഡ് പ്രതിരോധത്തിന് സർക്കാർ ആദരിച്ച ശുചീകരണ തൊഴിലാളിയായ സ്ത്രീ ചികിത്സ ലഭിക്കാതെ മരിച്ചു. ബംഗളൂരു കോർപറേഷൻ ജീവനക്കാരിയായിരുന്ന ശിൽപ പ്രസാദാണ് മരിച്ചത്. ഏഴ് ആശുപത്രികൾ ഇവർക്ക് ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ പറയുന്നു. കർണാടകയിൽ സർക്കാർ കൊവിഡ് പ്രതിരോധത്തിൽ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു

സാധാരണക്കാരയവർക്ക് കർണാടകയിലെ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതായി വ്യാപക പരാതിയുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഉൾപ്പെടെ നഗരത്തിലെ രോഗപ്രതിരോധത്തിനായി മികച്ച രീതിയിൽ പ്രവർത്തിച്ച ജീവനക്കാരിയായിരുന്നു ശിൽ. വിശ്വനാഥ നഗനഹള്ളിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

ശിൽപയടക്കമുള്ളവരെ അടുത്തിടെ സർക്കാർ ആദരിച്ചിരുന്നു. ബുധനാഴ്ചയാണ് ശിൽപക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഭർത്താവ് ചികിത്സക്കായി ഏഴ് ആശുപത്രികളിൽ കയറിയിറങ്ങി. എവിടെയും ചികിത്സ ലഭിച്ചില്ല. ബംഗളൂരു കോർപറേഷനെ സമീപിച്ചെങ്കിലും ഇവർ തിരിഞ്ഞുനോക്കിയില്ല. ബി ആർ അംബേദ്കർ മെഡിക്കൽ കോളജിലെത്തിച്ചപ്പോഴും വെന്റിലേറ്റർ ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. വ്യാഴാഴ്ചയോടെ ശിൽപ മരിച്ചു

Share this story