സാമൂഹിക അകലം മതിയെന്ന് പ്രധാനമന്ത്രി; ആകെയുള്ള പ്രതീക്ഷ കൊവിഡ് വാക്‌സിനിൽ

സാമൂഹിക അകലം മതിയെന്ന് പ്രധാനമന്ത്രി; ആകെയുള്ള പ്രതീക്ഷ കൊവിഡ് വാക്‌സിനിൽ

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിലേക്കാണ് കടക്കുന്നത്. അമേരിക്കയിലേതിന് സമാനമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 45,000ത്തിന് മുകളിലാണ് കൊവിഡ് രോഗികൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന മരണനിരക്ക് ആയിരം കടന്നു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യം ആദ്യഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ 600ൽ താഴെയായിരുന്നു കൊവിഡ് രോഗികൾ. ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപനം തന്നെ വമ്പൻ പരാജയമായിരുന്നുവെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. പലയിടങ്ങളിലായി കുടുങ്ങിയവരെ സ്വദേശത്തേക്ക് തിരികെ എത്താനുള്ള സാവകാശം നൽകിയതിന് ശേഷമാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇത്രയുമധികം രോഗികൾ വർധിക്കില്ലായിരുന്നുവെന്ന വാദവും ശക്തമാണ്.

രോഗികളുടെ എണ്ണം 12 ലക്ഷം പിന്നിട്ടതോടെയാണ് വീണ്ടും ലോക്ക് ഡൗൺ വേണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്നാണ് പ്രധാനമന്ത്രി മോദിയുടെ മറുപടി. മാസ്‌ക് ധരിക്കാനും, കൈകൾ കഴുകാനുമൊക്കെയാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നൽകിയ മറുപടി. 21 ദിവസം കൊണ്ട് കൊവിഡിനെ തുരത്താനുള്ള മഹാഭാരത യുദ്ധമെന്നായിരുന്നു മാർച്ച് 25ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ മോദി പറഞ്ഞിരുന്നത്.

രാജ്യത്ത് നിലവിൽ 4,26,167 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൂന്നിലൊന്ന് പേരും മഹാരാഷ്ട്രയിലാണ്. മറ്റ് രണ്ട് ഭാഗത്തിൽ ഭൂരിപക്ഷവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും. തമിഴ്‌നാട്ടിൽ 51,765 പേരും കർണാടകയിൽ 47,075 പേരും ആന്ധ്രയിൽ 31,763 പേരും തെലങ്കാനയിൽ 11,155 പേരും കേരളത്തിൽ 8825 പേരും നിലവിൽ ചികിത്സയിലുണ്ട്.

മണിപ്പൂർ സ്വന്തം നിലയ്ക്ക് തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മധ്യപ്രേദശ് തലസ്ഥാനമായ ഭോപ്പാലിലും രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസം ലോക്ക് ഡൗണാണ്. കേരളം സമ്പൂർണ ലോക്ക് ഡൗണും ആലോചിക്കുന്നു. എന്നാൽ കേന്ദ്രം ഇതിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നു. നവംബറോടെ കൊവിഡ് വാക്‌സിൻ തയ്യാറാകുമെന്ന പ്രതീക്ഷയാണ് കേന്ദ്രം വെച്ചു പുലർത്തുന്നത്.

Share this story