രാജീവ് ഗാന്ധി വധകേസിൽ പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് തമിഴ്‌നാട് ഗവർണർ

രാജീവ് ഗാന്ധി വധകേസിൽ പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് തമിഴ്‌നാട് ഗവർണർ

ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിക്കാൻ ഇതുവരെ തീരുമാനിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മൗനം വെടിഞ്ഞ്‌ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സിയുടെ അന്തിമ റിപ്പോർട്ട് വരാത്തതിനാലാണ് വൈകുന്നതെന്ന് ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.

കേസ് സംബന്ധിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് തമിഴ്‌നാട് ഗവർണർ വ്യക്തമാക്കി. സിബിഐയുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി ഗവർണർ കാത്തിരിക്കുകയാണെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

റിപ്പോർട്ട് കൃത്യമായി വിലയിരുത്താതെ പ്രതികളെ മോചിപ്പിക്കാമെന്ന സർക്കാർ ശുപാർശയിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പേരറിവാളനും നളിനിയും ഉൾപ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന തമിഴ്നാട് സർക്കാരിൻ്റെ ശുപാർശ കണക്കിലെടുത്താണ് ഗവർണറുടെ ഓഫീസ് ഇക്കാര്യം മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചത്.

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ഗവർണർ സംസ്ഥാനത്തിന്റെ ശുപാർശ നിശ്ചിത സമയത്തിനുള്ളിൽ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളിലൊരാളായ പേരറിവാളന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അനാരോഗ്യം മൂലം 90 ദിവസത്തെ പരോൾ വേണമെന്ന് പേരറിവാളൻ ആവശ്യപ്പെട്ടിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ 2018 സെപ്റ്റംബറിൽ വിട്ടയക്കാൻ സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തിരുന്നുവെങ്കിലും ഗവർണർ പുരോഹിത് ഇതുവരെ ശുപാർശ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തിരുന്നില്ല.

Share this story