ചൈനയിൽനിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്ക് നിയന്ത്രണം

ചൈനയിൽനിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്ക് നിയന്ത്രണം

ന്യൂഡൽഹി: ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷൻ ഇറക്കുമതി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷൻ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. പ്രാദേശിക ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുമാണ് നടപടിയെന്നാണ് വിദശദീകരണം.

കളർ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഇറക്കുമതി നയഭേദഗതി വരുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കേന്ദ്രസർക്കാർ വ്യാഴാഴ്ച വിജ്ഞാപനം ഇറക്കി. കളർ ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തിൽനിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിയാണ് ഭേഗതി.

ചൈനയിൽനിന്നുള്ള ടെലിവിഷനുകളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഇനി ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസൻസ് ആവശ്യമാകും. ഇന്ത്യൻ വിപണിയിൽ ചൈനയിൽനിന്നുള്ള ടെലിവിഷനുകളുടെ പെരുപ്പം കുറയ്ക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ.

35 സെന്റീമീറ്റർ മുതൽ 105 സെന്റീമീറ്റർ വരെ വലിപ്പമുള്ള സ്ക്രീനുകളുള്ള ടെലിവിഷനുകൾക്കാണ് നിയന്ത്രണം ബാധകം. 63 സെന്റീമീറ്റർ താഴെ വലിപ്പമുള്ള എൽസിഡി ടെലിവിഷനുകൾക്കും നിയന്ത്രണം ബാധകമാണ്. അതേസമയം വിവിധ കമ്പനികൾ തങ്ങളുടെ നിർമാണ യൂണിറ്റുകൾ ഇപ്പോൾ തന്നെ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നതിനാൽ നിയന്ത്രണം രാജ്യത്തെ ടെലിവിഷൻ വിപണിയെ ബാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

15,000 കോടി രൂപയുടേതാണ് ഇന്ത്യയിലെ ടെലിവിഷൻ വിപണി. ഇതിന്റെ 36 ശതമാനവും ചൈനയിൽനിന്നും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിയാണ്. ചൈന, വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്ലാൻഡ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നത്. 2019-2020 വർഷത്തിൽ 7.81 കോടിേേ ഡാളറിന്റെ കളർ ടെലിവിഷനുകളാണ് ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്.

ഗാൽവൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതോടെ ചൈനീസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ടിക്ടോക്ക്, വിചാറ്റ് തുടങ്ങിയവയടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിരുന്നു.

Share this story