പാക് രഹസ്യന്വേഷണ ശൃംഖലകളില്‍ ഇന്ത്യന്‍ ‘സൈബര്‍ സ്ട്രൈക്ക്’

പാക് രഹസ്യന്വേഷണ ശൃംഖലകളില്‍ ഇന്ത്യന്‍ ‘സൈബര്‍ സ്ട്രൈക്ക്’

ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാന്‍ രഹസ്യന്വേഷണ ശൃംഖലകളില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്രമണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ അന്വേഷിച്ചു വരികയാണെന്നാണ് പാക്ക് സൈനിക വക്താവ് ബുധനാഴ്ച വ്യക്തമാക്കിയത്.

സര്‍ക്കാര്‍, സൈനിക വിഭാഗങ്ങളിലെ സൈബര്‍ സുരക്ഷ പിഴവുകള്‍ വഴിയാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചകൾ തിരിച്ചറിയുന്നതിനും സൈബർ സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനും മുന്നറിയിപ്പ് സന്ദേശം അയച്ചതായി ഐഎസ്ഐ പബ്ലിക് റിലേഷൻസ് പ്രസ്താവനയിൽ അറിയിച്ചു.

വ്യക്തിഗത രഹസ്യ മൊബൈൽ, സർക്കാർ ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാങ്കേതിക ഗാഡ്‌ജെറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. ഇതേതുടർന്ന 2019 മെയ് 10 ന് മുൻപ് വാങ്ങിയ എല്ലാ മൊബൈൽ ഫോണുകളും ഉപേക്ഷിക്കാന്‍ സൈന്യം നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയ ആക്രമണങ്ങളുടെ പാശ്ചാത്തലത്തില്‍ സൈബർ സുരക്ഷയെക്കുറിച്ചുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്ഒപി) ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സൈന്യം അറിയിച്ചു. പാക് സർക്കാർ ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോണുകളും ഗാഡ്‌ജെറ്റുകളും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ പ്രധാന സൈബർ ആക്രമണമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this story