ലോക്ക്ഡൗണ്‍: സ്വന്തം നാട്ടിലേക്ക് നടക്കേണ്ടിവന്നത് ഒരുകോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ക്ക്

ലോക്ക്ഡൗണ്‍: സ്വന്തം നാട്ടിലേക്ക് നടക്കേണ്ടിവന്നത് ഒരുകോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ക്ക്

ന്യൂഡൽഹി: ഈ വർഷം മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഒരു കോടിയിലേറെ കുടിയേറ്റ തൊഴിലാളികൾക്ക് ജോലി സ്ഥലത്തുനിന്ന് സ്വന്തം നാട്ടിലേക്ക് കാൽനടയായി പോകേണ്ടിവന്നുവെന്ന് കേന്ദ്ര സർക്കാർ. ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിലേക്ക് പോകേണ്ടിവന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കണക്കാണിതെന്ന് കേന്ദ്ര സഹമന്ത്രി വി.കെ സിങ് ലോക്സഭയെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വൻ പലായനത്തിനാണ് കോവിഡ് ഇടയാക്കിയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

കേന്ദ്ര തൊഴിൽ മന്ത്രാലയം തയ്യാറാക്കിയ കണക്കു പ്രകാരം 1.06 കോടി തൊഴിലാളികളാണ് ഈ കാലയളവിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ലഭ്യമായ കണക്കുകൾ പ്രകാരം 2020 മാർച്ച് മുതൽ ജൂൺ വരെ 81,385 അപകടങ്ങളാണ് ദേശീയ പാതകൾ അടക്കമുള്ള റോഡുകളിൽ ഉണ്ടായത്. 29,415 മരണങ്ങളും നടന്നു. എന്നാൽ ലോക്ക്ഡൗണിനിടെ അപകടങ്ങളിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് കേന്ദ്ര സർക്കാരിന്റെ കൈവശമില്ല.

കുടിയേറ്റ തൊഴിലാളികൾക്ക് ഷെൽറ്ററുകളും ഭക്ഷണവും വെള്ളവും ചികിത്സാ സൗകര്യവും കൗൺസലിങ്ങും ലഭ്യമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. വിവിധ ദേശീയ പാതകളിലൂടെ കാൽനടയായി സഞ്ചരിച്ച കുടിയേറ്റ തൊഴിലാളികളെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭക്ഷണവും മരുന്നുകളും പാദരക്ഷകളും അടക്കമുള്ളവ നൽകി സഹായിച്ചു. വിശ്രമ സങ്കേതങ്ങളും യാത്രാ സൗകര്യവും അവർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏർപ്പെടുത്തി നൽകി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രിൽ 29 നും മെയ് ഒന്നിനും പുറത്തിറക്കിയ ഉത്തരവുകളിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് ബസ്സുകളിലും ശ്രമിക് ട്രെയിനുകളിലും സ്വന്തം നാടുകളിലേക്ക് പോകാൻ അവസരം ഒരുങ്ങിയെന്നും കേന്ദ്ര സഹമന്ത്രി ലോക്സഭയെ അറിയിച്ചു.

Share this story