ഉപവാസമിരിക്കുന്ന എംപിമാർക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷൻ; ഷോയെന്ന് തൃണമൂൽ
പാർലമെന്റ് വളപ്പിൽ ഉപവാസമിരിക്കുന്ന എംപിമാർക്ക് രാവിലെ ചായയുമായി രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് സിംഗ് എത്തി. കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് സസ്‌പെഷനിലായ എംപിമാരാണ് പാർലമെന്റ് വളപ്പിൽ ഉപവാസ സമരമിരിക്കുന്നത്.
ബിൽ പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാർ തന്നോട് അക്രമാസക്തമായി പെരുമാറിയതിൽ പ്രതിഷേധിച്ച് താനും ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുകയാണെനന്ന് രാജ്യസഭാ ഉപാധ്യക്ഷൻ അറിയിച്ചു. അതേസമയം രാത്രിയും എംപിമാർ പാർലമെന്റ് വളപ്പിൽ തന്നെയാണ് കഴിച്ചുകൂട്ടിയത്.
രാത്രി പുല്ലിൽ പുതപ്പ് വിരിച്ചാണ് ഇവർ കിടന്നുറങ്ങിയത്. പാർലമെന്റിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണ്. പിന്നാലെയാണ് രാവിലെ ചായയുമായി ഹരിവംശ് എത്തിയത്. എന്നാൽ ഇത് വെറും ഷോ മാത്രമാണെന്നായിരുന്നു തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ പ്രതികരിച്ചത്.
ചായയാണ് തരാൻ ഉദ്ദേശിച്ചതെങ്കിൽ അദ്ദേഹം ഒറ്റയ്ക്കാണ് വരേണ്ടിയിരുന്നത്. മാധ്യമങ്ങളെ കൂട്ടി എത്തിയത് ഷോ കാണിക്കാനാണെന്നും ഡെറിക് പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിവംശിനെ അഭിനന്ദിച്ചു