അഞ്ച് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നടത്തിയത് 58 വിദേശയാത്രകള്‍; ചിലവായത് 517.8 കോടി രൂപ

അഞ്ച് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നടത്തിയത് 58 വിദേശയാത്രകള്‍; ചിലവായത് 517.8 കോടി രൂപ

ന്യൂഡല്‍ഹി: 2015 മുതല്‍ 2019 നവംബര്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ഇതിനായി 517.82 കോടി രൂപ ചിലവഴിച്ചുവെന്നും വിദേശകാര്യ വകുപ്പ്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളെ കുറിച്ചും അവ കൊണ്ടുണ്ടായ നേട്ടങ്ങളെ കുറിച്ചും രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കിയത്.

ഈ സന്ദര്‍ശനങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും സാങ്കേതിക, സാമ്പത്തിക, പ്രതിരോധ മേഖലകളിലെല്ലാം ബന്ധം ശക്തിപ്പെടുത്താനായെന്നും മറുപടിയില്‍ പറയുന്നു.

യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ അഞ്ചുതവണ വീതം മോദി സന്ദര്‍ശിച്ചിട്ടുണ്ട്. സിംഗപ്പുര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടുണ്ട്. 2019 നവംബര്‍ 13, 14 തിയതികളില്‍ ബ്രസീലില്‍ നടന്ന ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നടത്തിയതാണ് ഒടുവിലത്തെ വിദേശയാത്ര.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനും സെല്‍ഫിയെടുക്കാനുമായി പൊതുപണം ചിലവഴിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. നരേന്ദ്ര മോദി എന്‍.ആര്‍.ഐ പ്രധാനമന്ത്രിയാണെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Share this story