ചാറ്റ് തന്‍റേത് തന്നെയെന്ന് ദീപിക? മറുപടികള്‍ തൃപ്തികരമല്ലെന്ന് എൻസിബി, വീണ്ടും ചോദ്യം ചെയ്തേക്കും
മുംബൈ: ബോളിവുഡിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസില്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്‍പില്‍ ഹാജരായ ദീപിക പദുകോണ്‍ ചാറ്റുകള്‍ തന്‍റേതാണെന്ന് സമ്മതിച്ചതായി സൂചന. ചാറ്റ് ചെയ്ത നമ്പര്‍ തന്‍റേത് തന്നെയാണെന്നും നടി സ്ഥിരീകരിച്ച നടി ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നു൦ വ്യക്തമാക്കി.
എന്നാല്‍, എൻസിബിയുടെ മുന്നില്‍ ഹാജരായ ദീപിക നല്‍കിയ മറുപടികള്‍ തൃപ്തികരമല്ല എന്നാണ് റിപ്പോര്‍ട്ട്. അതുക്കൊണ്ട് തന്നെ താരത്തെ വീണ്ടും വിളിപ്പിച്ചേക്കും എന്നാണ് എൻസിബി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. അഞ്ച് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം രണ്ട് റൗണ്ടുകളിലായാണ് താരത്തെ ചോദ്യം ചെയ്തത്.
ദീപിക ലഹരി ആവശ്യപ്പെട്ട് ചാറ്റ് ചെയ്ത മാനേജര്‍ കരിഷ്മ പ്രകാശിനൊപ്പം ഇരുത്തിയാണ് താരത്തെ ചോദ്യം ചെയ്തത്. ദീപികയ്ക്ക് പുറമേ നടിമാരായ സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും എൻസിബി വിളിപ്പിച്ചിരുന്നു. നാല് മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ല എന്ന് തന്നെയാണ് ഇവരുടെയും മൊഴി.
അന്തരിച്ച സുഷാന്ത് സിംഗ് രാജ്പുതിന്റെ ഫാം ഹൗസില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തതായി ശ്രദ്ധ സമ്മതിച്ചു. എന്നാല്‍, ലഹരി മരുന്ന് ഉപയോഗിച്ചു എന്ന ആരോപണം താരം തള്ളി. എന്നാല്‍, ഷൂട്ടിംഗ് ഇടവേളകളില്‍ സുഷാന്ത് ലഹരി ഉപയോഗിച്ചിരുന്നു എന്ന് ഇരുവരും മൊഴി നല്‍കി.
ഇതിനിടെ, സംവിധായകന്‍ കരണ്‍ ജോഹറിന്‍റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയുടെ മുന്‍ ജീവനക്കാരനെ എൻസിബി അറസ്റ്റ് ചെയ്തു. ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും ലഹരി മരുന്നുകള്‍ കണ്ടെടുത്തു. കൂടാതെ, സംശയ നിഴലില്‍ നില്‍ക്കുന്ന ബോളിവുഡ് പ്രമുഖരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇയാളുടെ താമസ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.
സുഷാന്തിന്‍റെ കാമുകി റിയാ ചക്രബര്‍ത്തിയുമായി ലഹരി ചാറ്റ് നടത്തിയതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത നടി രാകുല്‍ പ്രീത് സിംഗ് മൊഴി നല്‍കിയിരുന്നു. രാകുലിന്റെ മൊഴിയിലും കരണ്‍ ജോഹറിന്‍റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയുടെ മുന്‍ ജീവനക്കാരന്റെ പേര് പരാമര്‍ശിച്ചിരുന്നു.