ഹത്രാസ് പീഡന കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ യുപി സർക്കാർ നിയോഗിച്ചു
യുപിയിലെ ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. യുപി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘത്തില്‍ ഹോം സെക്രട്ടറി ഭഗവാന് സ്വരൂപ്, ഡിഐജി ചന്ദ്ര പ്രകാശ്, പിഎസി കമാന്‍ഡന്റ് പൂനം എന്നിവരും അംഗങ്ങളാണ്. കേസില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് അന്തിമോപചാരം പോലും അര്‍പ്പിക്കാന്‍ അനുവദിക്കാതെ സംസ്കരിച്ചു. കനത്ത പോലീസ് കാവലില്‍ പുലര്‍ച്ചെ രണ്ടരയോടെ പോലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ജോയിന്റ് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ബന്ധുക്കളുടെ ആവശ്യത്തിന് വിരുദ്ധമായി വീട്ടുകാരെ ഉള്‍പ്പെടെ പൂട്ടിയിട്ട ശേഷമായിരുന്നു പോലീസ് മൃതദേഹം സംസ്കരിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.