സ്‌കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് കേന്ദ്രം; മാർഗനിർദേശം പുറത്തിറക്കി

സ്‌കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് കേന്ദ്രം; മാർഗനിർദേശം പുറത്തിറക്കി

കൊവിഡ് സാഹചര്യത്തിൽ രാജ്യത്ത് അടച്ചിട്ട സ്‌കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി. പ്രവൃത്തി സമയങ്ങളിൽ മുഴുവൻ വൈദ്യസഹായം ലഭ്യമാക്കണം, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകണം, അറ്റൻഡൻസിന്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ട്

കുട്ടികളെ ക്ലാസിൽ വരാൻ നിർബന്ധിക്കരുത്. വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർക്കാർ സഹായത്തിൽ സ്‌കൂളുകളിൽ പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. ഇല്ലെങ്കിൽ ഇതിന് തുല്യമായ സാമ്പത്തിക സാഹയം സ്‌കൂളുകൾക്ക് നൽകണം

സ്‌കൂൾ തുറന്ന് രണ്ട് മൂന്നാഴ്ചക്കുള്ളിൽ പരീക്ഷകൾ നടത്തരുത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പായി എല്ലാ കുട്ടികൾക്കും ടെക്സ്റ്റ് ബുക്കുകൾ ഉറപ്പാക്കണം. അടിയന്തര വൈദ്യ സഹായം വേണ്ടി വന്നാൽ അതുറപ്പാക്കണം. നഴ്‌സ്, ഡോക്ടർ എന്നിവരുടെ സേവനം ലഭ്യമാക്കണം. കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്തണം

രോഗബാധിതരായ വിദ്യാർഥികളെയും അധ്യാപകരെയും വീട്ടിൽ ഇരിക്കാൻ പ്രോത്സാഹിപ്പിക്കണം. ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരോ വീടില്ലാത്തവരോ, ശാരീരികമായി അവശത അനുഭവിക്കുന്നവരോ ആയവരുടെ കാര്യം പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു

Share this story