തീയറ്ററുകൾ ഈ മാസം 15 മുതൽ തുറക്കാം; മാർഗനിർദേശങ്ങൾ പുറത്തിറക്കി

തീയറ്ററുകൾ ഈ മാസം 15 മുതൽ തുറക്കാം; മാർഗനിർദേശങ്ങൾ പുറത്തിറക്കി

അൺലോക്ക് 5 ന്റെ ഭാഗമായി രാജ്യത്തെ സിനിമ തിയേറ്ററുകൾ ഈ മാസം 15 മുതൽ തുറക്കാമെന്ന് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച പുതിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കി. അമ്പത് ശതമാനം ആളുകളെ മാത്രമേ തീയറ്റുകളിൽ പ്രവേശിപ്പിക്കുകയുള്ളു.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവേദ്കറാണ് മാർഗരേഖ പുറത്തിറക്കിയത്. തീയേറ്ററുകൾ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

24 നിർദേശങ്ങളാണ് മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാർഗരേഖ അനുസരിച്ച് സിനിമ തിയേറ്ററുകളും മൾട്ടി പ്ലക്സുകളും ഈ മാസം 15 മുതൽ തുറന്നു പ്രവർത്തിക്കാം. ഒരു ഷോയിൽ പരമാവധി 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കുക, മാസ്‌കുകൾ ധരിക്കുക, തെർമൽ സ്‌കാനിംഗ് നിർബന്ധമാക്കുക, രേഖലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം തീയേറ്ററിനകത്ത് പ്രവേശിപ്പിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.

കൂടാതെ പ്രദർശനങ്ങൾക്കിടയിൽ കൃത്യമായ ഇടവേളകളുണ്ടായിരിക്കണം. ഇന്റർവെൽ സമയത്ത് ആളുകളെ പുറത്തുവിടാതിരിക്കണം. ഇടക്കിടെ കൊവിഡ് പ്രതിരോധം സംബന്ധിച്ച അറിയിപ്പുകൾ നൽകണം. കഫറ്റീരിയകളിൽ പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.

Share this story