വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ പരാതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ പരാതി

മുംബൈ: ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്, മുന്‍ ഭാര്യ യോഗിത ബാലി എന്നിവര്‍ക്കെതിരെ കേസെടുത്ത് മുംബൈ ഓഷിവാര പൊലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. മഹാക്ഷയ് ചക്രവര്‍ത്തിയുമായി 2015 മുതല്‍ 2018 വരെ ബന്ധത്തിലായിരുന്നെന്നും ആ കാലയളവില്‍ വിവാഹം കഴിക്കുമെന്നു വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

മഹാക്ഷയുമായി അടുപ്പമുണ്ടായിരുന്ന സമയത്ത്, 2015ല്‍ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറില്‍ മഹാക്ഷയ് വാങ്ങിയ ഫ്‌ളാറ്റില്‍ പോയിരുന്നതായി യുവതി പറഞ്ഞു. അവിടെ ചെന്നപ്പോള്‍ പ്രതികള്‍ മരുന്നു കലര്‍ത്തിയ ശീതളപാനീയം നല്‍കുകയും മഹാക്ഷയ്യുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെടുകയും അതിനുള്ള ഗുളികകള്‍ നല്‍കുകയും ചെയ്തു എന്ന് യുവതി പറയുന്നു.

പിന്നീട് 2018 ജനുവരിയില്‍, വിവാഹം കഴിക്കാന്‍ കഴിയില്ലെന്നു പ്രതി പറയുകയും ഇതേച്ചൊല്ലി രണ്ടുപേരും വാക്കേറ്റമുണ്ടാവുകയും ചെയ്തു. മഹാക്ഷയ്‌യെ വിളിച്ചപ്പോള്‍ അമ്മ യോഗിത ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ വിശദീകരിച്ചു.

യുവതി പിന്നീട് സഹോദരനോടൊപ്പം ഡല്‍ഹിയിലേക്കു പോയി. 2018 ജൂണില്‍ മഹാക്ഷയയ്ക്കും യോഗിതയ്ക്കും എതിരെ ബേഗംപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം അവിടെയുള്ള ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കേസില്‍ രണ്ടു പ്രതികള്‍ക്കും ഡല്‍ഹിയിലെ കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കുറ്റം നടന്ന സ്ഥലത്തു പരാതി നല്‍കാന്‍ 2020 മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഈ വര്‍ഷം ജൂലൈയില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Share this story