ഇന്ത്യയുടെ ജി.ഡി.പി. പൂർവസ്ഥിതിയിലാകാൻ വർഷങ്ങൾ വേണ്ടിവരും; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ഇന്ത്യയുടെ ജി.ഡി.പി. പൂർവസ്ഥിതിയിലാകാൻ വർഷങ്ങൾ വേണ്ടിവരും; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ പ്രധാനമന്ത്രിക്കെതിരേയും കേന്ദ്രത്തിനെതിരെയും വിമർശനവുമായി രാഹുൽ ഗാന്ധി. യാഥാർഥ്യത്തിൽനിന്ന് എങ്ങനെ ഒളിച്ചോടോമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പഠിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഇതിന്റെ ഫലമായി ദശലക്ഷക്കണക്കിന് പേർക്ക് ഉപജീവനമാർഗവും അന്തസ്സും നഷ്ടപ്പെട്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ജി.ഡി.പി. പൂർവസ്ഥിതിയിലാകാൻ വർഷങ്ങൾ വേണ്ടിവരുമെന്ന പത്രവാർത്ത സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്

നേരത്തെ ബിഹാറിൽ 19 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെയും അദ്ദേഹം പരിഹസിച്ചിരുന്നു. ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞത് പോലെയാണ് ഈ വാഗ്ദാനവുമെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

ബിഹാറിലെ തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രിക്കും നിതീഷ്കുമാറിനുമെതിരേ രാഹുൽ ഗാന്ധി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇരുവരും ബിഹാറിലെ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും നട്ടെല്ലൊടിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Share this story