ഇന്ത്യയിലെ ഏതൊരു പൗരനും കശ്മീരില്‍ ഇനി ഭൂമി വാങ്ങാം; ചരിത്രം തിരുത്തിയെഴുതി മോദി സര്‍ക്കാര്‍

ഇന്ത്യയിലെ ഏതൊരു പൗരനും കശ്മീരില്‍ ഇനി ഭൂമി വാങ്ങാം; ചരിത്രം തിരുത്തിയെഴുതി മോദി സര്‍ക്കാര്‍

ന്യൂഡെൽഹി: ഇന്ത്യയിലെ ഏതൊരു പൗരനും കശ്മീരില്‍ ഭൂമി വാങ്ങാന്‍ സാധിക്കും വിധം നിയമം മാറ്റിയെഴുതി മോദി സര്‍ക്കാര്‍.

കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ഒക്ടോബര്‍ 26ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ജമ്മു കശ്മീര്‍ നിവാസികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം റദ്ദായി.

ഇന്ത്യക്കാര്‍ക്ക് ജമ്മുകശ്മീരില്‍ ഭൂമി വാങ്ങാനനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു ആന്‍റ് കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ (അഡാപ്റ്റേഷന്‍ ഓഫ് സെന്‍ട്രല്‍ ലോസ്) തേര്‍ഡ് ഓര്‍ഡര്‍, 2020 എന്നായിരിക്കും അറിയപ്പെടുക. ജമ്മു കശ്മീരിലെ മുന്‍സിപ്പല്‍ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക. ഇന്ത്യന്‍ പൗരന് കേന്ദ്രഭരണ പ്രദേശത്ത് കാര്‍ഷികേതര ഭൂമി വാങ്ങാന്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അനുവാദം ലഭിക്കും.

ഇതിനായി അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ അവിടെ പാര്‍പ്പിടമുണ്ടെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. പക്ഷെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് മാത്രമേ കാര്‍ഷിക ഭൂമി വാങ്ങാന്‍ കഴിയൂ.

കശ്മീരില്‍ ഭൂമി വാങ്ങണമെങ്കില്‍ അവിടുത്തെ സ്ഥിരം നിവാസിയായിരിക്കണം എന്ന വകുപ്പാണ് ഒഴിവാക്കിയത്. 26 സംസ്ഥാന നിയമങ്ങള്‍ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നിയമം നടപ്പാക്കിയിരിക്കുന്നത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനു പിന്നാലെ കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളും കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു. കൂടതെ, സ്ഥിരം നിവാസിയാകുന്നതിനുള്ള മാനദണ്ഡങ്ങളും ലഘൂകരിച്ചിരുന്നു.

ഇന്ത്യയില്‍ എവിടെയും ഏത് പൗരനും താമസിക്കാനും ഭൂമി വാങ്ങാനുമുള്ള ഭരണഘടനാപരമായ അവകാശം ആര്‍ട്ടിക്കിള്‍ 370 നില നിന്നിരുന്ന സമയത്ത് സാധ്യമായിരുന്നില്ല. പ്രത്യേക പദവി റദ്ദാക്കിയതോടെ ജമ്മു- കശ്മീരും മറ്റെല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും പോലെ പൂര്‍ണമായും ഇന്ത്യന്‍ ഭരണഘടനയുടെ നിയമങ്ങള്‍ക്ക് കീഴിലാണ്.

പുതിയ നിയമം നിലവില്‍ വന്നതോടെ ലഡാക്കിലും കശ്മീരിലും ഇനി ഏത് ഇന്ത്യക്കാരനും ഭൂമി വാങ്ങാം. ഭീകരരുടെ നടുവൊടിക്കുന്ന കേന്ദ്ര തീരുമാനത്തെ ആഹ്ളാദത്തോടെ വരവേറ്റിരിയ്ക്കുകയാണ് കശ്മീരികള്‍.

Share this story