ട്രെയിനുകളുടെ സ്വകാര്യവത്കരണം; ചുരുക്കപ്പട്ടികയിൽ ഭെല്ലും ജിഎംആറും ഉൾപ്പെടെ 13 കമ്പനികൾ
ദില്ലി; റെയില്‍വെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി വിവിധ റൂട്ടുകളിൽ ട്രെയിനുകൾ ഓടിക്കുന്നതിന് 13 കമ്പനികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. വരുമാനം പങ്കിടുന്നത് സംബന്ധിച്ച കരാറിന് ശേഷമാകും ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുക.ഈ വർഷം ജൂലൈയിലാണ് ഇത് സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചത്. ഒക്ടോബർ 7 നാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്.
ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, വെല്‍സ്പണ്‍ എന്റര്‍പ്രൈസ്, പിന്‍സി ഇന്‍ന്‍ഫ്രടെക്, ക്യൂബ് ഹൈവേയ്‌സ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍, മേഘ എന്‍ജിനിയറിങ്,ഐആര്‍ബി ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് കമ്പനികൾ.
151 ആധുനിക ട്രെയിനകാളാണ് 12 ക്ലസ്റ്ററുകളിലായി ഓടിക്കുക. ഇന്ത്യൻ റെയിൽവേ ശൃംഖലയിലൂടെ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നതിനായി സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന സംരംഭമാണിത്. 30,000 കോടി രൂപയുടെ നിക്ഷേപമാണ് സ്വകാര്യ മേഖലയിൽ നിന്ന് പ്രതിക്ഷീക്കുന്നത്.
35 വർഷത്തേതാണ് പദ്ധതി. കമ്പനികൾ റെയിൽവേയ്ക്ക് വാടക, ഊർജ ഉപഭോഗം, മൊത്തം വരുമാനത്തിന്റെ ഒരു വിഹിതം എന്നിവയടക്കം നിശ്ചിത തുകയാണ് നൽകുക. അതേസമയം ഇന്ത്യൻ റെയിൽവേ ജീവനക്കാർ തന്നെയാകും ട്രെയിനുകൾ ഓടിക്കുക.