ഒരു വർഷത്തിനിടെ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

ഒരു വർഷത്തിനിടെ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളാണ് ഇതുവരെ വാർത്തകളിൽ നിറഞ്ഞതെങ്കിൽ ഒരു വർഷക്കാലയളവിനുള്ളിൽ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രി ആകുകയാണ് നരേന്ദ്രമോദി ഇപ്പോൾ. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വർഷത്തെ വിദേശ പര്യടനം മാറ്റി വച്ചത്. ഇപ്പോഴത്തെ സൂചനകൾ അനുസരിച്ച് അടുത്ത മാർച്ചോട് കൂടി നടക്കുന്ന അമേരിക്ക അടക്കമുള്ള ക്വാഡ് രാജ്യങ്ങളിലേയ്ക്കുള്ള സന്ദർശനമാകും പ്രധാനമന്ത്രിയുടെ അടുത്ത വിദേശയാത്ര.

പ്രധാനമന്ത്രി ആയതിന് ശേഷം വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ ശ്രദ്ധയാണ് നരേന്ദ്രമോദി കാട്ടിയത്. 2014 ൽ അധികാരം ഏറ്റത് മുതൽ ഇതിന്റെ ഭാഗമായി നിരന്തര വിദേശയാത്രകൾ മോദി നടത്തി. 2014 ജൂൺ 15 നും 2019 നവംബറിനും ഇടയിൽ 96 രാജ്യങ്ങളിൽ ഔദ്യോഗിക കണക്ക് അനുസരിച്ച പ്രധാനമന്ത്രി സന്ദർശനം നടത്തിയിട്ടുണ്ട്. 2014 ൽ 8 രാജ്യങ്ങൾ സന്ദർശിച്ച മോദി 2015 ൽ 23 ഉം 2016 ൽ 17 , 2017 ൽ 14 , 2018 ൽ 20 2019 ൽ 14 ഉം രാജ്യങ്ങളിൽ നയതന്ത്ര ദൗത്യം നിർവഹിച്ചു. നിരന്തരമുള്ള പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് എതിരെ വലിയ വിമർശനങ്ങളും ഉയർന്നിരിന്നു.

പക്ഷേ കഴിഞ്ഞ നവംബറിന് ശേഷം പ്രധാനമന്ത്രി വിദേശ യാത്ര നടത്തിയിട്ടില്ല. 2020 ലെ യാത്രകൾക്ക് തയാറെടുക്കുമ്പോഴാണ് കൊവിഡ് രാജ്യത്ത് പടർന്ന് പിടിച്ചത്. ഇതോടെ ഇപ്പോൾ ഒരു വിദേശരാജ്യവും ഒരു വർഷകാലയളവിനുള്ളിൽ സന്ദർശിക്കാത്ത പ്രധാനമന്ത്രി കൂടിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. 2021 മാർച്ചോടു കൂടി അമേരിക്ക അടക്കമുള്ള ക്വാഡ് രാജ്യങ്ങളിലേയ്ക്കാകും ഇനി നരേന്ദ്രമോദി സന്ദർശനം നടത്തുക. എയർ ഇന്ത്യ വൺ എന്ന പേരിൽ തയാറായ പുതിയ വിമാനത്തിലായിരിക്കും പ്രധാനമന്ത്രിയുടെ ഇനിമുതലുള്ള വിദേശയാത്രകൾ.

Share this story