കാർഷികനിയമം നടപ്പാക്കുന്നത് തത്കാലം നിർത്തിവെച്ചൂടെയെന്ന് സുപ്രീം കോടതി; കർഷകരുടെ സമരം തടയില്ല

കാർഷികനിയമം നടപ്പാക്കുന്നത് തത്കാലം നിർത്തിവെച്ചൂടെയെന്ന് സുപ്രീം കോടതി; കർഷകരുടെ സമരം തടയില്ല

കാർഷിക നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ തീർപ്പാകും വരെ നിയമം നടപ്പാക്കില്ലെന്ന ഉറപ്പ് നൽകാനാകുമോയെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് തീരുമാനമറിയിക്കാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിക്കുകയും ചെയ്തു.

ഡൽഹി അതിർത്തിയിലുള്ള കർഷകരുടെ സമരം നീക്കണമെന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും അതിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് നിർത്തിവെച്ചാൽ കർഷകർ ചർച്ചക്ക് തയ്യാറാകില്ലെന്ന ആശങ്ക എ ജി ചൂണ്ടിക്കാട്ടി.

സമരം ചെയ്യാനുള്ള കർഷകരുടെ മൗലികാവകാശം അംഗീകരിക്കുന്നുവെന്നും മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് ആകരുത് സമരമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിക്ഷ്പക്ഷരായ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കണം. സമിതി നൽകുന്ന ശുപാർശ ഇരുവിഭാഗങ്ങളും അംഗീകരിക്കണമെന്നും കോടതി നിർദേശിച്ചു

റോഡുകൾ സമരക്കാർ അടച്ചിട്ടിരിക്കുകയാണെന്നും പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ കൊവിഡ് വ്യാപിക്കുകയാണെന്നും എജി ആരോപിച്ചു. എന്നാൽ പോലീസാണ് അതിർത്തി അടച്ചതെന്നും അതിർത്തി അടച്ച ശേഷം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കേന്ദ്രസർക്കാരിന് പറയാൻ സാധിക്കില്ലെന്നും കർഷകർക്ക് വേണ്ടി ഹാജരായ പി ചിദംബരം പറഞ്ഞു.

Share this story