കാര്‍ഷികനിയമം പിന്‍വലിക്കുന്നതൊഴിച്ച്‌ മറ്റ് ആവശ്യങ്ങൾ ഉണ്ടെങ്കിൽ പറയൂ ചര്‍ച്ചയാകാം; നിലപാടില്‍ ഉറച്ച്‌ കേന്ദ്രം

കാര്‍ഷികനിയമം പിന്‍വലിക്കുന്നതൊഴിച്ച്‌ മറ്റ് ആവശ്യങ്ങൾ ഉണ്ടെങ്കിൽ പറയൂ ചര്‍ച്ചയാകാം; നിലപാടില്‍ ഉറച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കര്‍ഷകരുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രസക്കാര്‍ വ്യക്തമാക്കിയത്. നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു.

താങ്ങുവില പിന്‍വലിക്കില്ല എന്ന ഉറപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഒരു സമിതിയെ രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. ചര്‍ച്ച തുടരുകയാണ്.

സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്. ഡിസംബര്‍ 8ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടക്കുന്നത്.

Share this story