മതപരിവർത്തനത്തിലൂടെ സുവിശേഷകൻ സ്വന്തമാക്കിയത് അയ്യായിരം കോടിയുടെ സ്വത്ത്; ടിവി ചാനലുകൾ
ചെന്നൈ: യേശു വിളിക്കുന്നു എന്ന പേരില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തിയ തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരൻ സ്വന്തമാക്കിയത് അയ്യായിരം കോടിയുടെ സ്വത്ത്. ഇയാളുടെ വസതിയിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം നടന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ദിനകരന്‍റെ സുവിശേഷ സംഘമായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളിലാണ് റെയിഡ് നടന്നത്.
ചെന്നൈയിലെ ദിനകരന്റെ വസതി, കോയമ്ബത്തൂര്‍ കാരുണ്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഡീംഡ്) എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. ഇയാള്‍ക്ക് കുറഞ്ഞത് അയ്യായിരം കോടിയുടെയെങ്കിലും സ്വത്തുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്. 750 ഏക്കറിലാണ് കാരുണ്യ സ്ഥിതി ചെയ്യുന്നത്. കൂടാതെ ഇന്ത്യയില്‍ 29 കേന്ദ്രങ്ങളിലും ഒന്‍പതു രാജ്യങ്ങളിലും ഇയാള്‍ക്ക് ജീസസ് കോള്‍സിന്റെ പ്രാര്‍ഥനാ ഗോപുരങ്ങളുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള റെയിന്‍ബോ ടിവി, ജീസസ് കോള്‍സ് എന്നീ ടിവി ചാനലും ഇയാൾക്കുണ്ട്. ടൊറന്റോയിലെ കാനഡ ക്രിസ്ത്യന്‍ കോളേജ് നല്‍കിയ ഓണററി ഡോക്ടറേറ്റ് മുതലാക്കിയാണ് പ്രവര്‍ത്തനം. ഇയാളും പിതാവും ചേര്‍ന്നാണ് തമിഴ്‌നാട്ടില്‍ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇതിന്റെ മറവില്‍ അമേരിക്ക, കാനഡയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഫണ്ടും സ്വീകരിച്ചിരുന്നു.