15 വർഷം കഴിഞ്ഞ വാഹനങ്ങൾ നശിപ്പിക്കും; നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

15 വർഷം കഴിഞ്ഞ വാഹനങ്ങൾ നശിപ്പിക്കും; നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എട്ട് വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ഏർപ്പെടുത്തുന്നതിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന, വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയെന്നതാണ് ഗ്രീൻ ടാക്സിലൂടെ ലക്ഷ്യമിടുന്നത്. റോഡ് ടാക്‌സിന്റെ പത്ത് മുതൽ 25 ശതമാനം വരെ തുകയാവും ഗ്രീൻ ടാക്‌സായി ഈടാക്കുക. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം എട്ട് വർഷത്തിലധികം പഴക്കമുളളതാണെന്ന് കണ്ടെത്തിയാൽ നികുതി ഈടാക്കും.

ഉയർന്ന വായുമലിനീകരണമുളള സ്ഥലങ്ങളിൽ റീ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് റോഡ് നികുതിയുടെ 50 ശതമാനം വരെ നികുതിയും ഈടാക്കിയേക്കും. കേന്ദ്ര നിർദ്ദേശം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാകും ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുക. പതിനഞ്ച് വർഷത്തിലധികം പഴക്കമുളള സർക്കാർ വാഹനങ്ങൾ നശിപ്പിക്കാനും നിർദ്ദേശമുണ്ട്. അടുത്ത വർഷം ഏപ്രിൽ മുതൽ ഇത് നടപ്പായിത്തുടങ്ങും. ഇന്ധനവും വാഹനവും പരിഗണിച്ച് നികുതി വ്യത്യാസപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യും.

Share this story