ലത മങ്കേഷ്‌കറുടെയും സച്ചിന്റെയും യശസ്സ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കരുതായിരുന്നു: രാജ് താക്കറെ

ലത മങ്കേഷ്‌കറുടെയും സച്ചിന്റെയും യശസ്സ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കരുതായിരുന്നു: രാജ് താക്കറെ

ഗായിക ലത മങ്കേഷ്‌കറുടെയും ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും യശസ്സ് കേന്ദ്രം ഇല്ലാതാക്കരുതായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് അനുകൂലിച്ച് ഇരുവരും ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ കുറിച്ചാണ് രാജ് താക്കറെയുടെ പരാമര്‍ശം.

ലത മങ്കേഷ്‌കറും സച്ചിനും എല്ലാം വലിയ വ്യക്തിത്വങ്ങളാണ്. ഇവരോട് ഹാഷ്ടാഗ് ഉപയോഗിക്കാനും ട്വീറ്റ് ചെയ്യാനും സര്‍ക്കാര്‍ ആവശ്യമുന്നയിച്ച് യശസ് ഇല്ലാതാക്കാന്‍ പാടില്ലായിരുന്നു എന്ന് രാജ് താക്കറെ വ്യക്തമാക്കി. അക്ഷയ് കുമാറിനെ പോലെയുള്ള ആളുകളെ കേന്ദ്രത്തിന് ഉപയോഗിക്കാം. എന്നാല്‍ ലത മങ്കേഷ്‌കറും സച്ചിനും ഭാരത രത്‌ന നേടിയവരാണ്. അവര്‍ വളരെ ലളിത്യമുള്ളവരാണ്. കേന്ദ്ര ആവശ്യപ്പെട്ടത് അനുസരിച്ച് ട്വീറ്റ് ചെയ്തതിനാല്‍ ഇവര്‍ ട്രോളിന് ഇരയാക്കപ്പെടുകയാണെന്നും താക്കറെ.

കേന്ദ്ര സര്‍ക്കാരുമായി ആണ് കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ബന്ധമുള്ളത്. അല്ലാതെ രാജ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല. പാകിസ്താനില്‍ നിന്നോ ചൈനയില്‍ നിന്നോ രാജ്യം അപകടം നേരിടുന്ന പോലെ അല്ല ഇക്കാര്യമെന്നും രാജ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

Share this story