ഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം; ഭരണഘടനാ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനില്ലെന്ന് കോടതി

ഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം; ഭരണഘടനാ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനില്ലെന്ന് കോടതി

ഭീമ കൊറേഗാവ് കേസിൽ തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം. മോശം ആരോഗ്യാവസ്ഥ പരിഗണിച്ച് ആറ് മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയില്ലെങ്കിൽ ഭരണഘടന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു.

അറസ്റ്റിലായി രണ്ടര വർഷത്തിന് ശേഷമാണ് വരവര റാവുവിന് ജാമ്യം ലഭിക്കുന്നത്. എൺപത് വയസ് പിന്നിട്ട വരവര റാവു, നിലവിൽ മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ തലോജ ജയിലിലേക്ക് തിരികെ അയക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പട്ടേൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ആശുപത്രി വിട്ടാലും വരവരറാവു, മുംബൈ എൻ.ഐ.എ കോടതിയുടെ അധികാരപരിധിയിൽ തുടരണം. ആറ് മാസത്തിന് ശേഷം ഇടക്കാല ജാമ്യം നീട്ടാൻ അപേക്ഷ നൽകണം. അരലക്ഷം രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കണമെന്നും, വിചാരണയ്ക്കായി എൻ.ഐ.എ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.

Share this story