രാജ്യത്ത് കൊവിഡ് വാക്‌സിന് വില നിശ്ചയിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് കൊവിഡ് വാക്‌സിന് വില നിശ്ചയിച്ച് കേന്ദ്രസർക്കാർ

രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന് 250 രൂപ പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. നൂറ് രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് തുക നിശ്ചയിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കും. ഗുജറാത്തിലെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് 250 രൂപ ഈടാക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് ഒന്ന് മുതല്‍ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം തുടങ്ങാനിരിക്കേയാണ് സുപ്രധാന തീരുമാനം കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായത്. വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ നൂറ് രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തത വരുത്തി.

അറുപത് വയസ് കഴിഞ്ഞവര്‍ക്കും നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഇരുപത്തിയേഴ് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. കൊവിന്‍ ആപ് മുഖേനയായിരിക്കും വാക്‌സിനേഷനുള്ള രജിസ്ട്രേഷനെന്നാണ് സൂചന.

Share this story