ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കില്ല; ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക

ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കില്ല; ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക

കൊല്‍ക്കത്ത: ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കില്ലെന്ന് പ്രസ്താവിച്ച് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക. മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു .

സി.പി.എം ആസ്ഥാനത്ത് ലെഫ്റ്റ് ഫ്രണ്ട് ചെയര്‍മാന്‍ ബിമാന്‍ ബോസാണ് പ്രകടന പത്രിക പുറത്തിറക്കിയത് . പൗരത്വം നിര്‍ണയിക്കാന്‍ മതം ഒരു പരിഗണനയായി ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്രമേണ കുറഞ്ഞുവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമുദായിക കാര്‍ഡ് കളിക്കുകയാണെന്നും ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു. ഒരാളുടെയും മതപരമായ ആചാരത്തില്‍ ഇടപെടില്ലെന്നും പ്രകടന പത്രികയില്‍ പറയുന്നു. സംസ്ഥാനത്തെ തൊഴില്‍ സാഹചര്യം വളരെ മോശമാണെന്നും ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു.

വന്‍കിട വ്യവസായങ്ങള്‍ നിര്‍മ്മിക്കുന്നതിന് നയങ്ങള്‍ ആവിഷ്‌കരിക്കുമെന്നും 16 പേജുള്ള പ്രകടന പത്രികയില്‍ പറയുന്നു. വിവരസാങ്കേതികവിദ്യ, ബയോടെക്‌നോളജി, കാര്‍ഷിക അധിഷ്ഠിത വ്യവസായങ്ങള്‍ വികസിപ്പിക്കും . 100 ദിവസത്തെ തൊഴില്‍ പദ്ധതി ഗ്രാമങ്ങളില്‍ നിന്ന് നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ജോലിയും വേതനവും 150 ദിവസമായി ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

Share this story