മഹാരാഷ്ട്രയിൽ നാളെ മുതൽ നിരോധനാജ്ഞ

മഹാരാഷ്ട്രയിൽ നാളെ മുതൽ നിരോധനാജ്ഞ

കുതിച്ചുയരുന്ന കോവിഡ് കേസുകൾ ഉയർത്തുന്ന പ്രതിസന്ധിക്ക് അയവ് വരുത്താൻ നാളെ രാത്രി എട്ടു മുതൽ പതിനഞ്ച് ദിവസത്തേക്ക് മഹാരാഷ്ട്രയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്ന് രാത്രി സംസ്ഥാനത്തെ അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ അവശ്യ സേവനങ്ങൾ അനുവദിക്കും.

മഹാരാഷ്ട്ര കടന്നുപോകുന്നത് ദുഷ്കരമായ സമയത്തിലൂടെയാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. “നാളെ രാത്രി എട്ടുമണി മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. സംസ്ഥാനത്താകെ 144 ഏർപ്പെടുത്തുകയാണ്. ഇതിനെ ഞാൻ ലോക്ക്ഡൗൺ എന്ന് വിളിക്കില്ല” – ഉദ്ദവ് താക്കറെ പറഞ്ഞു.

അത്യാവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും. പെട്രോൾ പമ്പുകൾ, IT ഫേമുകൾ എന്നിവ പ്രവർത്തിക്കും. ടെലികോം സർവീസ്, ഇ കോമേഴ്സ് സർവീസുകൾ എന്നിവക്കും ഗതാഗതത്തിനും തടസമുണ്ടാകില്ല. എല്ലാ ഓഫീസ് ജീവനക്കാരുടെയും പ്രവർത്തനം വീടുകളിൽ നിന്നാക്കും.

സംസ്ഥാനത്ത് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം എൺപത്തി അയ്യായിരത്തിൽ നിന്ന് രണ്ട് ലക്ഷമായി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി കിടക്കകളുടെ എണ്ണം മൂന്ന് ലക്ഷമാണ് ഉയർത്തിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് സൈന്യത്തിന്റെ സഹായം ആവശ്യമാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും താക്കറെ പറഞ്ഞു. “കോവിഡ് പ്രതിരോധത്തിന് GST ഇളവ് ആവശ്യമാണ്. പ്രധാനമന്ത്രി ജനത്തെ പറ്റിയും ചെറുകിട വ്യവസായങ്ങളെ കുറിച്ചു ഓർക്കണം. കൂടുതൽ വാക്സീൻ ലഭ്യമാക്കണം. സംസ്ഥാനത്തിന് പുറത്തുള്ള ആരോഗ്യ പ്രവർത്തകരുടെ സഹായവും അദ്ദേഹം തേടി.

60,212 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്.

Share this story