കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 39,047 പേർക്ക് കോവിഡ്

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 39,047 പേർക്ക് കോവിഡ്

ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,047 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 14.39 ലക്ഷമായി ഉയർന്നു. ഇതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാമത് കര്‍ണാടകയായി.

കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവില്‍ ഇന്ന് 22,596 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ. ഇവിടെ മാത്രം മൂന്ന് ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്.

കൊറോണ വൈറസ് രോഗികള്‍ക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം ആവശ്യത്തിന് ആനുപാതികമല്ലെന്നു കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. കിടക്ക ലഭ്യതയിലുണ്ടായ വര്‍ധന വളരെ കുറവാണെന്നും സ്ഥിതിഗതികള്‍ ഭയാനകമാണെന്നും കോടതി പറയുകയുണ്ടായി. ബെംഗളൂരുവില്‍ ഇപ്പോള്‍ 2 ലക്ഷത്തിലധികം സജീവമായ കോവിഡ് കേസുകളുണ്ട്. ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയുടെ ക്ഷാമവും നഗരം നേരിടുന്നുണ്ട്.

കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായതോടെ ചൊവ്വാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 14 ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 12ന് അവസാനിക്കും. രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള കര്‍ഫ്യുവും തുടരും. പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ തുറക്കാം. ലോക്ഡൗണുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ അഭ്യർത്ഥിക്കുകയുണ്ടായി.

Share this story