ബി.ജെ.പിയ്‌ക്കെതിരെ ജനങ്ങള്‍ ഒത്തുചേരണമെന്ന് ആഹ്വാനം; മോദി-അമിത് ഷാ രാഷ്ട്രീയത്തിന്റെ അവസാനമായി: മമത ബാനർജി

ബി.ജെ.പിയ്‌ക്കെതിരെ ജനങ്ങള്‍ ഒത്തുചേരണമെന്ന് ആഹ്വാനം; മോദി-അമിത് ഷാ രാഷ്ട്രീയത്തിന്റെ അവസാനമായി: മമത ബാനർജി

കൊല്‍ക്കത്ത: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുകയും ജനങ്ങള്‍ വഴികാണിക്കുകയും ചെയ്തുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവര്‍ക്ക് ഇപ്പോള്‍ രാഷ്ട്രീയ ഓക്‌സിജന്‍ ആവശ്യമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ് പ്രധാനം. ജനാധിപത്യത്തില്‍ ധാര്‍ഷ്ട്യമോ അഹംഭാവമോ കാണിക്കരുതെന്നും മമത പറഞ്ഞു.

‘ബി.ജെ.പി ഒരു വര്‍ഗീയ പാര്‍ട്ടിയാണ്, അവര്‍ പ്രശ്‌നക്കാരാണ്. അവര്‍ വ്യാജ വീഡിയോകള്‍ ഉപയോഗിക്കുന്നു. അധികാരവും ഏജന്‍സികളെയും ദുരുപയോഗം ചെയ്യുന്നു, രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കാനും ആഗ്രഹിക്കുന്നു. സാര്‍വത്രിക വാക്‌സിനേഷന്‍ അനുവദിക്കുന്നില്ല, ഓക്‌സിജന്‍ നല്‍കുന്നില്ല ‘. ബി.ജെ.പിയോട് പോരാടാന്‍ ജനങ്ങള്‍ ഒത്തുചേരണമെന്നും മമത പറഞ്ഞു.

‘സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എന്നിവയെ ഉപയോഗിച്ചുളള രാഷ്ട്രീയം അവസാനിപ്പിക്കണം. അത് മോദി-അമിത് ഷാ രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും. പഴയ ബി.ജെ.പി അംഗങ്ങള്‍ പോലും മോദി- അമിത് ഷാ രാഷ്ട്രീയത്തെ നിരാകരിക്കുന്നു. രാജ്യത്തിന് ഇത്തരത്തിലുളള രാഷ്ട്രീയത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല’. മോദിയേക്കാളും അമിത് ഷായേക്കാളും മികച്ച സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നും മമത അഭിപ്രായപ്പെട്ടു.

വോട്ടെണ്ണലിനുശേഷം ബി.ജെ.പി ജയിച്ച പ്രദേശങ്ങളില്‍ പ്രശ്‌നമുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നതായും മമത ആരോപിച്ചു. ‘ലജ്ജാവഹമായ പരാജയം കാരണം സാമുദായിക സംഘട്ടനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ക്രമസമാധാനം പോലും കൈകാര്യം ചെയ്യുന്നത് കേന്ദ്ര സേനയാണ്, ഞാനല്ല. അതിനാല്‍ ഇത് അവരുടെ പ്രവര്‍ത്തനമാണ്. സാഹചര്യം മോശമാകുന്നതിനു പിന്നില്‍ ബി.ജെപിയാണ് ഉത്തരവാദികളെന്നതാണ് സത്യമെന്നും ‘ അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുമായി പങ്കിടുന്നു. ഇത് അവരുടെ വിജയമാണെന്നും, ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

Share this story