അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം: നിരീക്ഷണം ശക്തമാക്കി ഇന്ത്യ

അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം: നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലാണ് ചൈന വ്യോമാഭ്യാസം നടത്തിയത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

J-11, J-16 എന്നിവ ഉള്‍പ്പെടെ ചൈനയുടെ 22 യുദ്ധവിമാനങ്ങളാണ് ലഡാക്ക് അതിര്‍ത്തിയില്‍ വ്യോമാഭ്യാസം നടത്തിയത്. അടുത്തിടെ നവീകരണം പൂര്‍ത്തിയാക്കിയ ചൈനയുടെ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍ എന്നീ വ്യോമതാവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് വ്യോമാഭ്യാസത്തില്‍ പങ്കെടുത്തത്. ചൈനയുടെ വ്യോമ പരിധിക്കുള്ളില്‍ നിന്നാണ് വ്യോമാഭ്യാസം നടത്തിയതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ചൈനയുടെ എല്ലാ നീക്കങ്ങളും ഇന്ത്യ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. നിയന്ത്രണരേഖയിലെ നിരീക്ഷണ പറക്കലിനായി ഇന്ത്യ റഫേല്‍ വിമാനങ്ങളാണ് പതിവായി ഉപയോഗിക്കുന്നത്. ചൈനയുടെ ഷിന്‍ജിയാങ്ങിലെയും ടിബറ്റന്‍ മേഖലയിലെയും വ്യോമതാവളങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Share this story